ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വിജയത്തിന് പിന്നാലെ തന്റെ പ്രവചനങ്ങൾ ഓരോന്നായി തെറ്റിയതോടെ ന്യായീകരണവുമായി മുഹമ്മദ് ആമിർ. ഇന്ത്യ സെമിയിൽ പോലും എത്തില്ലെന്ന് ടൂർണമെന്റിന്റെ തുടക്കത്തിൽ പ്രവചിച്ച ആമിർ, ഒടുവിൽ ഫൈനലിൽ കിവികൾ തോറ്റതോടെ ന്യൂസിലൻഡ് ബൗളർമാരുടെ തന്ത്രങ്ങളെ കുറ്റപ്പെടുത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്.(Amir slams New Zealand bowlers for his botched predictions)
ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുമെന്ന് ആമിർ ആദ്യം പറഞ്ഞു. ഇന്ത്യ സെമി കാണില്ലെന്നായിരുന്നു അടുത്ത പ്രവചനം. ഇന്ത്യ ഫൈനലിലെത്തില്ലെന്ന് താരം ഉറപ്പിച്ചു പറഞ്ഞു. കിരീടം ന്യൂസിലൻഡ് നേടുമെന്ന് ആമിർ പ്രവചിച്ചെങ്കിലും ഇന്ത്യ 96 റൺസിന്റെ പടുകൂറ്റൻ ജയം സ്വന്തമാക്കി.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെയും ബൗളർമാരുടെയും തീരുമാനങ്ങളെ ആമിർ പരിഹസിച്ചു.അഭിഷേക് ശർമ്മ സ്പിന്നിനെ നേരിടാൻ ബുദ്ധിമുട്ടുന്ന താരമാണ്. ആ സ്ഥാനത്താണ് ജേക്കബ് ഡഫിയെക്കൊണ്ട് പേസ് എറിയിച്ചത്. എന്തായാലും ന്യൂസിലൻഡ് ബൗളർമാർക്ക് നന്ദി, ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചതിന്, ആമിർ പറഞ്ഞു.

