ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്ക്ക് സിബിഐ വീണ്ടും നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് വിജയ്യെ സിബിഐ വിളിപ്പിക്കുന്നത്.(CBI summons Vijay on March 10 for further questioning on Karur stampede)
കഴിഞ്ഞ സെപ്റ്റംബറിൽ വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കും തിരക്കും മൂലം 41 പേർ മരണപ്പെടുകയും 60-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് അന്വേഷണം നടക്കുന്നത്.
സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കേസ് ലോക്കൽ പോലീസിൽ നിന്ന് സിബിഐക്ക് കൈമാറിയത്. മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ജനുവരി 12, 19 തീയതികളിൽ നടന്ന ആദ്യ രണ്ട് ഘട്ട ചോദ്യം ചെയ്യലുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ വിജയ്യുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് സിബിഐയുടെ തീരുമാനം.

