അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തി ഇന്ത്യ (India vs New Zealand T20 World Cup final score). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവരുടെ തകർപ്പൻ തുടക്കമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
സഞ്ജു സാംസണും (89) അഭിഷേക് ശർമയും (52) ചേർന്ന് ന്യൂസിലൻഡ് ബൗളർമാരെ നിലംപരിശാക്കി. പവർപ്ലേയിൽ മാത്രം ഇന്ത്യ 92 റൺസ് അടിച്ചെടുത്തു. ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഓപ്പണിങ് സഖ്യം 50-ന് മുകളിൽ സ്കോർ ചെയ്യുന്നത്. ഇന്നിങ്സിലെ ആദ്യ നാല് പന്തുകളിൽ റണ്ണെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അഞ്ചാം പന്തിൽ സിക്സറടിച്ചാണ് സഞ്ജു സ്കോറിങ് തുടങ്ങിയത്. പിന്നീട് കിവി ബൗളർമാരെ കണക്കിന് പ്രഹരിച്ച സഞ്ജു 89 റൺസുമായി ടോപ്പ് സ്കോററായി.
വെറും 18 പന്തിലാണ് അഭിഷേക് ശർമ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്.ഇഷാൻ കിഷൻ (54) കൂടി വെടിക്കെട്ട് തുടർന്നതോടെ ഇന്ത്യൻ സ്കോർ 250 കടന്നു. ന്യൂസിലൻഡിനായി ജെയിംസ് നീഷാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ലോകകപ്പ് കിരീടം നേടാൻ ന്യൂസിലൻഡിന് ഇനി വേണ്ടത് 255 റൺസാണ്. ഫൈനൽ പോലെ ഒരു വലിയ മത്സരത്തിൽ ഇത്രയും വലിയ സ്കോർ പിന്തുടരുക എന്നത് ന്യൂസിലൻഡിന് കനത്ത വെല്ലുവിളിയാകും. നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ബാറ്റിങ് അനുകൂല പിച്ചിൽ ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യൻ ബൗളിങ് നിരയുടെ പ്രകടനം ഇനി നിർണ്ണായകമാകും.

