പൂനെ : മുംബൈയ്ക്കടുത്ത് കല്യാണിൽ ദത്തെടുത്ത അഞ്ചു വയസ്സുകാരിയെ വളർത്തമ്മ ക്രൂരമായി പീഡിപ്പിച്ച വാർത്ത പുറത്തുവന്നു (Kalyan Child Abuse Case). കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറുകയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വളർത്തമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു.
കല്യാണിലെ ഖഡക്പാഡ (Khadakpada) മേഖലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ക്രൂരത പുറംലോകത്തെ അറിയിച്ചത്. ചെറിയ തെറ്റുകൾക്ക് പോലും കുട്ടിയെ വടികൊണ്ട് അടിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഒടുവിൽ കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറിയതോടെയാണ് സംഭവം അതിരൂക്ഷമായത്.
കുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ അയൽവാസികൾ വീട്ടിലെത്തിയപ്പോൾ പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. അവർ ഉടൻ തന്നെ പോലീസിനെയും ചൈൽഡ് ഹെൽപ്പ് ലൈനിനെയും വിവരമറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിൽ ഖഡക്പാഡ പോലീസ് വളർത്തമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കുട്ടിയെ നിലവിൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കുട്ടിയുടെ അമ്മയ്ക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തതാണ് ഇത്തരം ക്രൂരതകൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

