ആലപ്പുഴ: നവീകരിച്ച ആലപ്പുഴ-ചങ്ങനാശേരി (എസി) റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2018-ലെ മഹാപ്രളയത്തിൽ കേടുപാട് സംഭവിച്ച റോഡ്, ഇനിയൊരു പ്രളയം വന്നാലും ഗതാഗതം തടസ്സപ്പെടാത്ത വിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുനർനിർമ്മിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.(The renovated AC road was inaugurated by the Chief Minister)
കനത്ത മഴ പെയ്താലും വെള്ളം കയറാത്ത വിധത്തിൽ റോഡ് ഉയർത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. അഞ്ച് ഫ്ലൈഓവറുകളും മൂന്ന് വലിയ പാലങ്ങളും ഉൾപ്പെടുന്നതാണ് ഈ പാത. രാജ്യാന്തര നിലവാരത്തിലാണ് റോഡിന്റെ നിർമ്മാണം. നിർമ്മാണ പ്രവർത്തനങ്ങളിൽ ചില തടസ്സങ്ങൾ നേരിട്ടതിനാൽ പൂർത്തിയാക്കാൻ അല്പം സമയം എടുത്തുവെങ്കിലും മികച്ച ഫലമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാത്രികാല യാത്രക്കാർക്കായി ആധുനിക സ്ട്രീറ്റ് ലൈറ്റുകളും സുരക്ഷാ ക്രമീകരണങ്ങളും റോഡിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ദേശീയപാത നിർമ്മാണം പൂർത്തിയായ ഭാഗങ്ങളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ആലപ്പുഴയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി 615 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. നീരേറ്റുപുറത്ത് സ്ഥാപിക്കുന്ന വലിയ പ്ലാന്റ് വഴി 13 ഗ്രാമപഞ്ചായത്തുകൾക്ക് കുടിവെള്ളം ലഭ്യമാക്കും. 2027 മെയ് മാസത്തോടെ ഈ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

