ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ആലപ്പുഴയിൽ നിന്ന് തന്നെ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രാഥമിക അനുമതി നൽകിയതായാണ് വിവരം.(KC Venugopal to make an unexpected entry into the Assembly Elections?)
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു ഓരോ മണ്ഡലം കേന്ദ്രീകരിച്ചും നടത്തിയ പഠന റിപ്പോർട്ട് നേരത്തെ എഐസിസിക്ക് സമർപ്പിച്ചിരുന്നു. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കുന്നത് യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് വേണുഗോപാലിനെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത് എന്നാണ് സൂചന.
യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ, സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ആലപ്പുഴ മണ്ഡലത്തിൽ വേണുഗോപാൽ സജീവമായത് അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്ക് ബലം പകരുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

