ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരത ലഘൂകരിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് പ്രഖ്യാപിച്ചു. ഇന്ത്യ മികച്ച പങ്കാളിയാണെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനാണ് ഈ അനുമതിയെന്നും അദ്ദേഹം വ്യക്തമാക്കി.(India is a great partner, America on Russian oil imports)
ഇന്ത്യ മികച്ച അഭിനേതാക്കൾ ആണെന്നും അദ്ദേഹം പരിഹസിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന യുഎസ് ആവശ്യം ഇന്ത്യ പാലിച്ചുവെന്നും പകരം അമേരിക്കൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതായും ബെസ്സെന്റ് പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് നിരോധനത്തിൽ ഇളവ് നൽകുന്നത് ആഗോള വിതരണം വർദ്ധിപ്പിക്കാൻ സഹായിക്കും.
നിരോധനം കാരണം നൂറുകണക്കിന് ദശലക്ഷം ബാരൽ റഷ്യൻ എണ്ണ നിലവിൽ കപ്പലുകളിൽ കെട്ടിക്കിടക്കുകയാണ്. ഇത് വിപണിയിലെത്താൻ അനുവദിക്കുന്നത് എണ്ണവില കുറയ്ക്കാൻ സഹായിക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. ദക്ഷിണേഷ്യയിൽ എത്തിയ റഷ്യൻ എണ്ണ വേഗത്തിൽ വിതരണം ചെയ്യുന്നത് നിലവിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗമാണെന്ന് ക്രിസ് റൈറ്റ് ‘എക്സ്’പോസ്റ്റിലൂടെ അറിയിച്ചു.

