വാഷിങ്ടൺ ഡിസി: ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം ഒരാഴ്ച പിന്നിടുമ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അസ്വസ്ഥതയിലാണെന്ന് റിപ്പോർട്ടുകൾ. യുദ്ധം വിചാരിച്ച വേഗതയിൽ ലക്ഷ്യത്തിലെത്താത്തതും വർദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയും തളർത്തുന്നതായാണ് സൂചന. ഇതിനിടെ, ട്രംപിന് ശക്തി പകരാനായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പാസ്റ്റർമാർ നടത്തിയ പ്രത്യേക പ്രാർത്ഥനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.(Pastors gather at White House, pray for Trump)
യുദ്ധത്തിൽ വിജയം ഉറപ്പാക്കാനും തനിക്ക് ആത്മബലം ലഭിക്കാനുമായി ട്രംപ് തന്നെയാണ് പാസ്റ്റർമാരുടെ സഹായം തേടിയതെന്നാണ് വിവരം. ഇരുപതോളം പാസ്റ്റർമാർ ട്രംപിനെ വളഞ്ഞുനിന്ന് കൈകൾ വെച്ച് പ്രാർത്ഥിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഖ്യ പാസ്റ്ററായ ടോം മുള്ളിൻസിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥന നടന്നത്.
ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിൽ കാണപ്പെട്ട ട്രംപിന്റെ വീഡിയോയ്ക്കെതിരെ വലിയ പരിഹാസവും വിമർശനവുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. യുദ്ധം നീളുന്നത് അമേരിക്കയ്ക്ക് പലവിധത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ ദിവസം കഴിയുന്തോറും യുദ്ധച്ചെലവ് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീമമായ ബാധ്യതയാകുന്നു.

