ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ആഭ്യന്തര എൽപിജി ഉത്പാദനം പരമാവധി വർധിപ്പിക്കാൻ ഐ ഒ സി, ബി പി സി എൽ, എച്ച് പി സി എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി.(Govt Orders refiners To Prioritize LPG Production From Propane, Butane)
റിഫൈനറികളിൽ പ്രൊപ്പെയ്ൻ, ബൂട്ടെയ്ൻ എന്നിവയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തി എൽപിജി ഉത്പാദനം കൂട്ടാനാണ് നിർദ്ദേശം. നിലവിൽ രാജ്യത്ത് എട്ട് ആഴ്ചത്തേക്കുള്ള ഇന്ധനശേഖരം സുരക്ഷിതമാണെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐ ഇ എ, ഒപെക് തുടങ്ങിയ ആഗോള ഊർജ സമിതികളുമായി ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഒറ്റ രാജ്യമോ മേഖലയോ തടസ്സപ്പെട്ടാലും വിതരണം മുടങ്ങാതിരിക്കാൻ പുതിയ കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചു. ഇന്ധന ഇറക്കുമതിക്കായി യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇന്ത്യ ധാരണയിലെത്തി. നിലവിലുള്ള കരാറുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സമില്ലാതെ തുടരും.

