കൊല്ലം: കുന്നത്തൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹരികൃഷ്ണനെ ഉത്സവത്തിനിടെ ക്രൂരമായി മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടി. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെ ശക്തികുളങ്ങര പോലീസ് ഇന്ന് അറസ്റ്റ് ചെയ്തതോടെയാണ് ആറംഗ സംഘം വലയിലായത്. മറ്റു നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.(Brutality during temple festival in Kollam, All the accused who caused the death of the young man have been arrested)
കഴിഞ്ഞ ഞായറാഴ്ച മരുത്തടി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഘോഷയാത്ര കാണാൻ നിന്നപ്പോൾ പ്രതികളുടെ കാഴ്ച മറച്ചു എന്നാരോപിച്ച് തുടങ്ങിയ നിസാര തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്.
മദ്യപിച്ചെത്തിയ സംഘം തടിക്കഷണങ്ങൾ ഉപയോഗിച്ച് ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് കനത്ത അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്തുതന്നെ ബോധരഹിതനായി വീണു. അടിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

