ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകർക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ നിശബ്ദത നാണക്കേടാണെന്ന് കോൺഗ്രസ്. ഇന്ത്യയുടെ അതിഥിയായി എത്തിയ കപ്പലിന് നേരെ തൊട്ടടുത്ത് വച്ച് ആക്രമണമുണ്ടായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.(Called in the guest and insulted, Congress on Iranian ship attack)
യുദ്ധം തൊട്ടടുത്തെത്തിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് വലിയ വിട്ടുവീഴ്ചയുടെ ഭാഗമാണ്. രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങളിൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റുള്ളവരുടെ കയ്യിലെ പാവയായി മാറിയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹസിച്ചു. അമേരിക്കയ്ക്ക് മുന്നിലുള്ള ഈ കീഴടങ്ങൽ ഇന്ത്യയുടെ അന്തസ്സ് ലോകത്തിന് മുന്നിൽ ഇല്ലാതാക്കി.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടപ്പോഴും പ്രധാനമന്ത്രി പ്രതികരിച്ചില്ല എന്നും പവൻ ഖേര ആരോപിച്ചു. ഇന്ത്യയുടെ അതിഥിയായി വന്നവരെ സംരക്ഷിക്കാൻ കഴിയാത്തതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം വിമർശനമുയർത്തി.

