കൊച്ചി: അറബിക്കടലിൽ എം.എസ്.സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി കേരള ഹൈക്കോടതി. അപകടം നടന്ന് ഇത്രയും കാലമായിട്ടും സ്വീകരിച്ച നടപടികൾ എന്താണെന്നും, ഇത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ എന്താണെന്നും കോടതി ചോദിച്ചു.(What has the Centre done so far? High Court on MSC ship accident)
കപ്പൽ അപകടം നടന്നത് കൊച്ചി തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പരിധിക്ക് പുറത്തായതിനാൽ, വിഷയത്തിൽ കൃത്യമായ മറുപടി നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്ന് കോടതി വ്യക്തമാക്കി. കടലിൽ വീണ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്? അപകടകരമായ രാസവസ്തുക്കൾ ഉൾപ്പെടെയുള്ളവ കണ്ടെയ്നറുകളിൽ ഉണ്ടെന്നിരിക്കെ ഇതിന്റെ ഗൗരവം കേന്ദ്രം മനസ്സിലാക്കിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ട് കേന്ദ്ര സർക്കാരും, വിഷയത്തിലെ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാരും സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു. 2025 മെയ് മാസത്തിലാണ് വിഴിഞ്ഞത്തുനിന്നു പുറപ്പെട്ട ലൈബീരിയൻ ഫീഡർ ചരക്കുകപ്പലായ എം.എസ്.സി എൽസ 3 കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെട്ടത്.

