ന്യൂഡൽഹി: സിനിമാ ഇൻഡസ്ട്രിയിലെ കടുത്ത വിവേചനങ്ങളെക്കുറിച്ചും താൻ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടി ആയിഷ ഖാൻ (Ayesha Khan on Body Shaming). തടി കൂടുതലാണെന്ന് പറഞ്ഞ് ഷൂട്ടിംഗിന് തൊട്ടുമുമ്പ് തന്നെ ഒരു പാട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും, സോഷ്യൽ മീഡിയയിലൂടെ ദിനംപ്രതി ബലാത്സംഗ ഭീഷണികൾ നേരിടാറുണ്ടെന്നും താരം വെളിപ്പെടുത്തി. ‘വി ദ വുമൺ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആയിഷ.
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടി-സീരീസിന്റെ ഒരു വലിയ പ്രോജക്റ്റിൽ നിന്ന് തന്നെ ഒഴിവാക്കിയത്. സിനിമയിലേക്കോ പ്രശസ്തിയിലേക്കോ എത്തുന്നതിന് മുൻപായിരുന്നു അത്. “തടിച്ചവൾ” എന്ന ലേബൽ അടിച്ച് ആ അവസരം നിഷേധിച്ചത് തന്റെ ആത്മവിശ്വാസത്തെ വർഷങ്ങളോളം തളർത്തിക്കളഞ്ഞുവെന്ന് ആയിഷ പറഞ്ഞു. ഇൻഡസ്ട്രി നിശ്ചയിച്ചിട്ടുള്ള സൗന്ദര്യ മാനദണ്ഡങ്ങളിലേക്ക് ഒതുങ്ങാൻ താൻ നേരിട്ട സമ്മർദ്ദം ചെറുതല്ലെന്നും താരം കൂട്ടിച്ചേർത്തു.
ഓൺലൈൻ ഇടങ്ങളിൽ താൻ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ആയിഷ ആശങ്ക പ്രകടിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ എന്ത് തരം വസ്ത്രം ധരിച്ചാലും തന്നെ ലൈംഗികമായി ചിത്രീകരിക്കുന്ന കമന്റുകൾ വരാറുണ്ട്. “ദിനംപ്രതി എനിക്ക് ബലാത്സംഗ ഭീഷണികൾ ലഭിക്കുന്നുണ്ട്. ഇത് വെറും അജ്ഞാത കമന്റുകളല്ല, മറിച്ച് യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്ന ഭീകരമായ വാക്കുകളാണ്,” ആയിഷ പറഞ്ഞു. ഭീഷണികൾ ഭയന്ന് പലപ്പോഴും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ മടിക്കാറുണ്ടെന്നും ഓൺലൈൻ അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും താരം ആവശ്യപ്പെട്ടു.
‘ബിഗ് ബോസ് 17’ലൂടെയാണ് ആയിഷ ഖാൻ ശ്രദ്ധിക്കപ്പെടുന്നത്. ‘കസൗട്ടി സിന്ദഗി കായ്’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം ‘ബാൽവീർ റിട്ടേൺസ്’, ‘മുഖചിത്രം’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ‘ധുരന്ധർ’ എന്ന ചിത്രത്തിലെ ‘ഷരാരത്ത്’ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ആയിഷ ഇന്ന് ബോളിവുഡിലും സൗത്ത് ഇന്ത്യൻ സിനിമകളിലും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

