മുംബൈ: ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ നാളെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് കാലാവസ്ഥയിലേക്കാണ് (T20 World Cup 2026 Semi Final). സൂപ്പർ 8 ഘട്ടത്തിൽ ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനക്കാരായി എത്തിയ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും നേർക്കുനേർ വരുമ്പോൾ മഴ കളി മുടക്കിയാൽ അത് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകും.
മത്സരത്തിന് മഴ തടസ്സമുണ്ടാക്കിയാൽ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് കളി പൂർത്തിയാക്കാൻ ശ്രമിക്കും. അതിനും സാധിച്ചില്ലെങ്കിൽ റിസർവ് ദിനമായ വെള്ളിയാഴ്ച മത്സരം തുടരും. എന്നാൽ റിസർവ് ദിനത്തിലും മഴ മൂലം കളി നടന്നില്ലെങ്കിൽ ടോസോ സൂപ്പർ ഓവറോ ഉണ്ടാകില്ല. പകരം സൂപ്പർ 8 ഘട്ടത്തിലെ പോയിന്റ് നില അടിസ്ഥാനമാക്കി വിജയികളെ തീരുമാനിക്കും. സൂപ്പർ 8-ൽ മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുള്ള ഇംഗ്ലണ്ട് ഇതോടെ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ഇന്ത്യക്ക് സൂപ്പർ 8-ൽ നാല് പോയിന്റ് മാത്രമാണുള്ളത്.
എന്നാൽ ആരാധകർക്ക് ആശ്വാസമായി മുംബൈയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മത്സരദിവസമായ വ്യാഴാഴ്ചയും റിസർവ് ദിനമായ വെള്ളിയാഴ്ചയും തെളിഞ്ഞ ആകാശമായിരിക്കും. ശരാശരി 33 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കടുത്ത ചൂട് കളിക്കാർക്ക് വെല്ലുവിളിയായേക്കാം. എങ്കിലും മഴ ഭീഷണി ഇല്ലാത്തതിനാൽ പൂർണ്ണമായ ഒരു മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർ 8-ൽ പാകിസ്ഥാൻ, ന്യൂസിലൻഡ് തുടങ്ങിയ കരുത്തരെ തകർത്താണ് ഇംഗ്ലണ്ട്വരുന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് ടീമുകളെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

