വാഷിംഗ്ടൺ: സാങ്കേതിക തകരാറിനെത്തുടർന്ന് എയർപോർട്ടിലെത്താൻ കഴിയാതെ വന്ന ചെറുവിമാനം പൈലറ്റ് ഹഡ്സൺ നദിയിൽ സുരക്ഷിതമായി ഇറക്കി. തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഇൻസ്ട്രക്ടറും വിദ്യാർത്ഥിയും അത്ഭുതകരമായി രക്ഷപ്പെട്ടു. ‘ഹഡ്സണിലെ മറ്റൊരു അത്ഭുതം’ എന്നാണ് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.(Another miracle landing in Hudson river, Pilot lands small plane on frozen river)
ലോംഗ് ഐലൻഡിലെ മക്ആർതർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സെസ്ന 172 സിംഗിൾ എൻജിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇൻസ്ട്രക്ടറായ ലിയാം ഡാർസിയും 17 വയസ്സുള്ള ട്രെയിനിയുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ന്യൂ ബർഗ് ബേക്കൺ പാലത്തിന് സമീപം വെച്ച് വിമാനത്തിന്റെ എൻജിൻ തകരാറിലായി. വിമാനം അതിവേഗം താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ, മറ്റൊരു മാർഗ്ഗവുമില്ലാതെ പൈലറ്റ് തണുത്തുറഞ്ഞ ഹഡ്സൺ നദിയിൽ ലാൻഡിംഗിന് ശ്രമിക്കുകയായിരുന്നു.
വിമാനം നദിയിൽ പതിച്ചതിന് പിന്നാലെ പൈലറ്റും വിദ്യാർത്ഥിയും പുറത്തേക്ക് കടന്നു. തണുത്തുറഞ്ഞ വെള്ളത്തിലൂടെ നീന്തിയാണ് ഇരുവരും കരയ്ക്കടുത്തത്. നിസാര പരിക്കേറ്റ ഇരുവരും നിലവിൽ ചികിത്സയിലാണ്. കൃത്യസമയത്ത് എമർജൻസി ലാൻഡിംഗ് നടത്തിയ പൈലറ്റിന്റെ മനസാന്നിധ്യത്തെ ഗവർണർ പ്രശംസിച്ചു. 2009 ജനുവരിയിൽ ഇതേ നദിയിൽ നടന്ന വിമാന അപകടത്തെ ഈ സംഭവം ലോകത്തിന് ഓർമ്മിപ്പിച്ചു.

