ഇസ്ലാമാബാദ്: ഇന്ത്യൻ നേതൃത്വം മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് മാറി ഇന്ത്യ അർത്ഥവത്തായ ചർച്ചകൾക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ സമീപകാല തീരുമാനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(India is preparing for another war, says Pakistan President)
ഇന്ത്യൻ നേതാക്കൾ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നു. പ്രാദേശിക സുരക്ഷ ഉറപ്പാക്കാൻ യുദ്ധമല്ല, മറിച്ച് നയതന്ത്ര ചർച്ചകളാണ് വേണ്ടതെന്ന് സർദാരി ഓർമ്മിപ്പിച്ചു. പതിറ്റാണ്ടുകളായുള്ള സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കും.
അഫ്ഗാൻ മണ്ണിൽ നിന്ന് പാകിസ്താനെതിരെ തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദോഹ കരാർ പാലിക്കുന്നതിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീർ വിഷയത്തിൽ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താൻ നൽകിവരുന്ന നയതന്ത്രപരവും ധാർമ്മികവുമായ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

