ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ കടുക്കുന്നതോടെ പശ്ചിമേഷ്യ ആകെ യുദ്ധഭീതിയിലായി. സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണവും ഇറാന്റെ മാധ്യമ ആസ്ഥാനത്തെ സ്ഫോടനങ്ങളും മേഖലയിലെ സംഘർഷം പുതിയ തലത്തിലെത്തിച്ചു.(Drone attack in Riyadh, Israeli explosion at Iranian media headquarters)
റിയാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായി. രണ്ട് ഡ്രോണുകളാണ് എംബസിയെ ലക്ഷ്യമിട്ടെത്തിയത്. നയതന്ത്ര മേഖലയിലേക്ക് ഇരച്ചെത്തിയ മറ്റ് നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. സൗദിയിലെ ജുബൈലിലുള്ള എണ്ണശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ആക്രമണം ചെറുത്തെങ്കിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് നേരിയ തീപിടുത്തമുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇസ്രയേൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇതുവഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ മുന്നറിയിപ്പ് നൽകി. അതേസമയം, ടെഹ്‌റാനിലെ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ആസ്ഥാനത്തിന് സമീപം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും സംപ്രേഷണം തടസ്സമില്ലാതെ തുടരുന്നതായി ഏജൻസി വ്യക്തമാക്കി.
ലബനനിലെ തെക്കൻ, കിഴക്കൻ മേഖലകളിലും ബെയ്‌റൂട്ടിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടു. 154 പേർക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് ഏകദേശം 28,500-ലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായാണ് കണക്കുകൾ.
യുദ്ധം ഊർജ്ജ മേഖലയെയും ബാധിച്ചു തുടങ്ങി. ഖത്തർ എനർജിയുടെ റാസ് ലഫാൻ, മെസയീദ് പ്ലാന്റുകൾ അടച്ചുപൂട്ടി. ലോകത്തെ എൽഎൻജി ഉൽപാദനത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് റാസ് ലഫാനിലാണ്. ഇത് ആഗോള വിപണിയിൽ ഇന്ധനവില വർദ്ധനവിന് കാരണമായേക്കാം. സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമാധാന ചർച്ചകളിലൂടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

