ടെഹ്‌റാൻ: ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ ടെഹ്‌റാനിലെ ആസ്ഥാനം തകർത്തതായും രണ്ട് ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു (IDF Claims Senior Iran Intelligence Officials Killed). ഇസ്രായേൽ കാര്യങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഇന്റലിജൻസ് മിനിസ്റ്റർ സയ്യിദ് യഹിയ ഹമീദി, രഹസ്യാന്വേഷണ വിഭാഗം തലവൻ ജലാൽ പൂർ ഹുസൈൻഎന്നിവരെയാണ് വധിച്ചതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി. മറ്റു പല ഭരണകൂട ഉദ്യോഗസ്ഥരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ വധത്തിന് പിന്നാലെ നടന്ന ഈ ആക്രമണം ഇറാന്റെ സുരക്ഷാ സംവിധാനങ്ങളെ പൂർണ്ണമായും തകർക്കുന്നതാണ്. ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള രഹസ്യാന്വേഷണ മന്ത്രാലയത്തിന് നേരെ അല്പം മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ 15-ലധികം ഉന്നത നേതാക്കൾ ഇതിനോടകം കൊല്ലപ്പെട്ടത് രാജ്യത്ത് വലിയ ഭരണപ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇതിനിടെ, നതാൻസ് ആണവ കേന്ദ്രം തകർന്നതായി ഇറാൻ സ്ഥിരീകരിച്ചതും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമാക്കിയിരിക്കുകയാണ്.

