ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പിന്നാലെ നാളത്തെ സർവീസുകൾ എയർ ആകാസയും റദ്ദാക്കി. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകളിൽ യാത്രക്കാർക്ക് ഇൻഡിഗോ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Death toll in Iran crosses 555, IndiGo says it will continue to cancel services)
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യൻ വിമാനക്കമ്പനികൾ ആകെ 760 സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ ഭൂരിഭാഗവും ഗൾഫ് മേഖലയിലേക്കുള്ളവയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് മാത്രം 87 വിമാന സർവീസുകൾ മുടങ്ങി. ഇതിൽ 37 എണ്ണം പുറപ്പെടേണ്ടവയും 50 എണ്ണം എത്തേണ്ടവയുമാണ്. മൂന്നാം ദിവസവും അന്താരാഷ്ട്ര സർവീസുകൾ പൂർണ്ണമായും പ്രതിസന്ധിയിലാണ്.
ടിക്കറ്റ് തുക തിരികെ നൽകുന്നതിനോ സൗജന്യമായി യാത്ര മാറ്റുന്നതിനോ കമ്പനികൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ ജനജീവിതം ദുസ്സഹമായി തുടരുകയാണ്. ഇറാനിൽ ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു. ഇന്ന് ഫാർസ് പ്രവിശ്യയിൽ മാത്രം 35 പേർ കൊല്ലപ്പെട്ടു. ഇറാന്റെ വിവിധ ഭാഗങ്ങളിലായി 131 നഗരങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. മേഖലയിൽ റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്.

