ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയിലെ ഇറാൻ എംബസി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അമേരിക്കൻ ഭരണകൂടവും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെ “ക്രൂരവും കുറ്റകരവുമായ നടപടി” എന്നാണ് എംബസി വിശേഷിപ്പിച്ചത്.(The blood of martyrs will strengthen Iran’s resolve, Iranian Embassy in India on Khamenei’s assassination)
സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഖമേനി രക്തസാക്ഷിത്വം വരിച്ചതായി എംബസി സ്ഥിരീകരിച്ചു. മുസ്ലീം ഉമ്മത്തിനോടും ഇറാൻ ജനതയോടും ലോകത്തിലെ എല്ലാ സ്വാതന്ത്ര്യദാഹികളായ രാഷ്ട്രങ്ങളോടും എംബസി അനുശോചനം അറിയിച്ചു.
മാപ്പർഹിക്കാത്ത ഈ കുറ്റകൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ യുഎസ് ഭരണകൂടവും അധിനിവേശ സയണിസ്റ്റ് ഭരണകൂടവും നേരിടേണ്ടി വരും. ഇതിന്റെ എല്ലാ പരിണതഫലങ്ങൾക്കും അവർ മാത്രമായിരിക്കും പൂർണ്ണ ഉത്തരവാദികൾ. രക്തസാക്ഷികളുടെ രക്തം ഇറാന്റെ സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കാനുള്ള ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ നഗ്നമായ മനുഷ്യാവകാശ ലംഘനത്തെ ശക്തമായി അപലപിക്കാൻ ലോകമെമ്പാടുമുള്ള സ്വതന്ത്ര സർക്കാരുകളോട് ഇന്ത്യയിലെ ഇറാൻ എംബസി ആഹ്വാനം ചെയ്തു.

