ദുബായ്: ഇറാൻ-ഇസ്രായേൽ സംഘർഷം ഗൾഫ് മേഖലയിലാകെ പടരുന്ന പശ്ചാത്തലത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു (Air India Indigo Suspend West Asia Flights). ദുബായിലും സൗദി തലസ്ഥാനമായ റിയാദിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും ദുബായിലെ ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ വ്യോമപാതകൾ അടച്ചത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. ഖത്തർ എയർവേയ്‌സും തങ്ങളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സിറിയയും തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. ഖത്തറിലെ അൽ ഉദൈദ്, കുവൈത്തിലെ അലി അൽ സലേം, യുഎഇയിലെ അൽ ദാഫ്ര എന്നീ വ്യോമതാവളങ്ങളെയും ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തെയും ലക്ഷ്യം വെച്ചതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു.
നാട്ടിലേക്ക് വരാനിരിക്കുന്ന ആയിരക്കണക്കിന് മലയാളി പ്രവാസികൾ ഇതോടെ വിവിധ ഗൾഫ് വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. യാത്രക്കാർ വിമാനങ്ങളുടെ നിലവിലെ അവസ്ഥ അറിയാൻ വിമാനക്കമ്പനികളുടെ വെബ്സൈറ്റോ ഹെൽപ്പ് ലൈൻ നമ്പറുകളോ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർ അത്യാവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് എംബസികൾ മുന്നറിയിപ്പ് നൽകി. മേഖലയിലെ വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

