ഇസ്ലാമാബാദ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി ഇസ്രായേൽ വിഭാവനം ചെയ്യുന്ന ‘ഹെക്സഗൺ സഖ്യ’ത്തിനെതിരെ പാകിസ്ഥാൻ സെനറ്റ് രംഗത്ത്. ഇസ്രായേലിന്റെ ഈ നീക്കം ‘മുസ്ലിം ഉമ്മത്തിന്റെ’ ഐക്യവും സമഗ്രതയും തകർക്കാനാണെന്ന് ആരോപിച്ച് പാകിസ്ഥാൻ സെനറ്റ് ചൊവ്വാഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കി.(Pakistan Senate unanimously passes resolution against Israel’s Hexagon alliance)
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആശയമായ ഈ സഖ്യം ആറ് പ്രധാന മേഖലകളെ/രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യ, അറബ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, മെഡിറ്ററേനിയൻ രാജ്യങ്ങൾ, ഇസ്രായേൽ, മറ്റ് സമാന ചിന്താഗതിയുള്ള രാജ്യങ്ങൾ എന്നിവയാണിവ. മേഖലയിലെ തീവ്രവാദത്തെ ചെറുക്കുക, സാമ്പത്തിക ഏകോപനം ശക്തിപ്പെടുത്തുക, റാഡിക്കൽ അച്ചുതണ്ടുകൾ ഉയർത്തുന്ന ഭീഷണി നേരിടുക എന്നിവയാണ് നെതന്യാഹു മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ.
പി.പി.പി അംഗം പൽവാഷ മുഹമ്മദ് സായ് ഖാൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ഇസ്രായേൽ നേതൃത്വത്തിന്റെ നടപടികൾ അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണ്. മുസ്ലിം രാഷ്ട്രങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി ഉമ്മത്തിന്റെ ഐക്യം തകർക്കാനുള്ള നീചമായ നീക്കമാണിത്. സൊമാലിയലാൻഡ് മേഖലയുടെ സ്വാതന്ത്ര്യം അംഗീകരിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ സെനറ്റ് തള്ളി.

