ജെറൂസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിൽ അതിനിർണ്ണായകമായ പ്രതിരോധ കരാറുകളിൽ ഒപ്പിടുമെന്ന് റിപ്പോർട്ട്. ഏകദേശം 8 മുതൽ 10 ബില്യൺ ഡോളർ വരെ മൂല്യം വരുന്ന കരാറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.(PM Modi’s visit to Israel, India to sign historic defense deal)
ഇസ്ലാമിക മതമൗലികവാദത്തെയും ഭീകരവാദത്തെയും സംയുക്തമായി നേരിടുന്നതിനായി ഇസ്രയേൽ മുൻകൈയെടുക്കുന്ന പുതിയ സുരക്ഷാ സഖ്യത്തിൽ ഇന്ത്യയും ഭാഗമായേക്കും. ഇസ്രയേലിന്റെ വിഖ്യാതമായ മിസൈൽ പ്രതിരോധ സംവിധാനമായ ‘അയൺ ഡോം’, ലേസർ അധിഷ്ഠിത പ്രതിരോധ സംവിധാനമായ ‘അയൺ ബീം’ എന്നിവയുടെ സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും.
അഡ്വാൻസ്ഡ് മിസൈലുകൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സൈനിക സാങ്കേതികവിദ്യ എന്നിവയും ഈ കരാറിന്റെ ഭാഗമാണ്. ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനമുയർത്തി. പലസ്തീനെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ പരമ്പരാഗത നയം മോദി പൂർണ്ണമായും ഉപേക്ഷിച്ചുവെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കുറ്റപ്പെടുത്തി.

