ജനീവ: ലോകം ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ചകൾ ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ജനീവയിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും അമേരിക്കയുടെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും.(Third phase of Iran-US nuclear talks in Geneva today, Fear of war in the West Asia)
ആണവകരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്തമായ കരാറിനായി ഇറാൻ ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി. എന്നാൽ രാജ്യം യുദ്ധത്തിനും സമാധാനത്തിനും ഒരുപോലെ തയ്യാറാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. മുൻപ് നടന്ന രണ്ട് ഘട്ട ചർച്ചകളിലും കരാറിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചിരുന്നില്ല.
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നീക്കം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ മേഖലയിൽ സംഘർഷാവസ്ഥ പുകയുകയാണ്. ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പറഞ്ഞു. പശ്ചിമേഷ്യൻ തീരത്ത് അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കി. ഇസ്രയേലിലേക്ക് കൂടുതൽ യു.എസ് പോർവിമാനങ്ങൾ എത്തിയതും യുദ്ധസാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു.

