കൊയിലാണ്ടി: കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും പോലീസും (Koyilandy Student Death). പൊയിൽകാവ് എടക്കുളം സ്വദേശിനി ശ്രീനന്ദ (21) ആണ് മരിച്ചത്. മൃതദേഹത്തിൽ കണ്ടെത്തിയ മുറിവുകളാണ് മരണത്തിൽ സംശയങ്ങൾക്കിടയാക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിയാണ്. വൈകിട്ട് കോളജിൽ നിന്ന് മടങ്ങിയെത്തിയ ശ്രീനന്ദയെ ക്ഷേത്രോത്സവം കാണാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയിരുന്നില്ല. പിന്നീട് അച്ഛൻ തിരിച്ചെത്തിയപ്പോഴാണ് വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്നത് കണ്ട് വാതിൽ തകർത്ത് അകത്തുകയറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പരിശോധിച്ചപ്പോഴാണ് നെറ്റിയിലും താടിയിലും ഉൾപ്പെടെ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയത്. മൃതദേഹം സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിലാണ് പോലീസ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിലും മുറിവുകളുടെ സ്വഭാവത്തിലും കൂടുതൽ വ്യക്തത ലഭിക്കൂ.
ശ്രീനന്ദയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കോളേജിലെ സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കുന്നുണ്ട്.
Story Summary: The death of Sreenanda (21), a Psychology student in Koyilandy, Kozhikode, has sparked suspicion due to deep wounds found on her forehead and chin. She was found hanging inside her house on Tuesday evening. Police have registered a case of unnatural death and are awaiting the post-mortem report.

