റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിലുണ്ടായ എയർ ആംബുലൻസ് അപകടത്തിൽ അന്വേഷണം ദുഷ്കരമാകുന്നു. തകർന്നു വീണ വിമാനത്തിൽ ബ്ലാക് ബോക്സ് ഇല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിൽ രോഗിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചിരുന്നു.(Air ambulance accident in Jharkhand, The plane did not have a black box)
വ്യോമയാന നിയമപ്രകാരം 5,700 കിലോയിൽ താഴെ ഭാരമുള്ള വിമാനങ്ങൾക്ക് കോക്പിറ്റ് വോയ്സ് റിക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും നിർബന്ധമില്ല. ഈ സാങ്കേതിക സൗകര്യങ്ങളുടെ അഭാവം അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ മറ്റു മാർഗങ്ങളിലൂടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
എയർ ട്രാഫിക് കൺട്രോൾ പൈലറ്റും കൺട്രോൾ ടവറും തമ്മിലുള്ള അവസാന നിമിഷങ്ങളിലെ ആശയവിനിമയം പരിശോധിക്കും. അപകടം നേരിട്ടു കണ്ടവരുടെ മൊഴികൾ ശേഖരിക്കും. വിമാനത്തിന്റെ വെതർ റഡാർ കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്ന് വിദഗ്ധർ പരിശോധിച്ചു വരികയാണ്.
തിങ്കളാഴ്ച വൈകിട്ട് 7.11-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. കടുത്ത പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഞ്ജയ് കുമാറിനെ (41) വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തം. ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും സിമാറിയയിൽ തകർന്നു വീഴുകയുമായിരുന്നു.

