ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഭർത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ഗുണ്ടൂർ സ്വദേശിയായ ശിവനാഗരാജുവാണ് കൊല്ലപ്പെട്ടത്. ഭാര്യ ലക്ഷ്മി മാധുരി, കാമുകൻ ഗോപി എന്നിവരെ പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതികൾ മൃതദേഹത്തിനരികിലിരുന്ന് അശ്ലീല ചിത്രങ്ങൾ കണ്ടതായും അന്വേഷണത്തിൽ വ്യക്തമായി.(Wife and lover mix sleeping pills in food and murders man)
ഭർത്താവിനെ ഒഴിവാക്കാൻ ലക്ഷ്മി മാധുരി ബിരിയാണിയിൽ ഉറക്കഗുളികകൾ പൊടിച്ച് ചേർത്ത് നൽകുകയായിരുന്നു. ഭക്ഷണം കഴിച്ച ശിവനാഗരാജു ഗാഢനിദ്രയിലായതോടെ മാധുരി കാമുകൻ ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
ഉറങ്ങിക്കിടന്ന ശിവനാഗരാജുവിന്റെ മുഖത്ത് തലയിണ അമർത്തി പിടിച്ചാണ് ഇരുവരും ചേർന്ന് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിന് മുൻപും ശേഷവും പ്രതികൾ വീട്ടിൽ വച്ച് അശ്ലീല വീഡിയോകൾ കണ്ടതായും പോലീസ് പറഞ്ഞു. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് മാധുരി നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചു.
സംസ്‌കാര ചടങ്ങുകൾക്കിടെ ശിവനാഗരാജുവിന്റെ ശരീരത്തിൽ മുറിവുകളും രക്തക്കറയും കണ്ടതോടെ പിതാവിന് സംശയം തോന്നി. തുടർന്ന് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് നെഞ്ചിലേറ്റ പരിക്കും ശ്വാസംമുട്ടലുമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. മാധുരിയുടെ ഫോണിൽ ശിവനാഗരാജു നിരന്തരം അശ്ലീല വീഡിയോകൾ കാണാറുണ്ടായിരുന്നുവെന്നും ഇത് ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായിരുന്നുവെന്നും ഗുണ്ടൂർ എസ്പി വകുൽ ജിൻഡാൽ പറഞ്ഞു. ചോദ്യം ചെയ്യലിൽ ലക്ഷ്മി മാധുരി കുറ്റം പൂർണ്ണമായും സമ്മതിച്ചിട്ടുണ്ട്.



