ബംഗലൂരു: കർണാടകയിലെ ബൈക്ക് ടാക്‌സി സർവീസുകൾ നിരോധിച്ചുകൊണ്ടുള്ള സിദ്ധരാമയ്യ സർക്കാരിന്റെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇരുചക്ര വാഹന ഉടമകളും വെൽഫെയർ അസോസിയേഷനുകളും നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി.(High Court quashes bike taxi ban in Karnataka)
മോട്ടോർ വാഹനങ്ങൾ ട്രാൻസ്‌പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്യുന്നതിനായി ടാക്‌സി അഗ്രഗേറ്റർമാർ നൽകിയ അപേക്ഷകൾ ഉടൻ പരിഗണിക്കാൻ ട്രാൻസ്‌പോർട്ട് വകുപ്പിന് കോടതി നിർദ്ദേശം നൽകി. ബൈക്കുകൾക്ക് കോൺട്രാക്ട് കാരിയേജുകളായി പ്രവർത്തിക്കാൻ ആവശ്യമായ അനുമതി നൽകണം.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 74(2) പ്രകാരം സർക്കാരിന് ആവശ്യമായ നിബന്ധനകൾ ഏർപ്പെടുത്താം. എന്നാൽ പൂർണ്ണമായ നിരോധനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിലാണ് സിദ്ധരാമയ്യ സർക്കാർ ബൈക്ക് ടാക്‌സി സർവീസുകൾ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് നിരോധനം ഏർപ്പെടുത്തിയത്.



