ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് 2026-ലെ കേന്ദ്ര ബജറ്റ് വരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ ഒൻപതാമത് ബജറ്റാണിത്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 10 ബജറ്റുകൾ എന്ന റെക്കോർഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് നിർമല സീതാരാമൻ.(Union Budget, Nirmala Sitharaman sets records)
സാധാരണ പ്രവൃത്തിദിവസങ്ങളിൽ നടക്കാറുള്ള ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ചയാകുന്നു എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആദായനികുതിയിൽ നൽകിയ ഇളവുകൾക്ക് പിന്നാലെ, ഇത്തവണ ജിഎസ്ടി ഇളവുകളിലൂടെ സാധാരണക്കാരന്റെ പോക്കറ്റ് ചോരാതെ കാക്കാൻ ധനമന്ത്രി ശ്രമിക്കുമെന്നാണ് സൂചന.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തുന്ന പുതിയ വ്യാപാര തീരുവകൾ ഇന്ത്യൻ കയറ്റുമതിയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നു. ആഗോളതലത്തിലെ യുദ്ധങ്ങളും സംഘർഷങ്ങളും സപ്ലൈ ചെയിനിനെ ബാധിക്കുന്നത് നിയന്ത്രിക്കാനുള്ള സാമ്പത്തിക പാക്കേജുകൾ പ്രതീക്ഷിക്കുന്നു.
ആദായനികുതി പരിധിയിൽ വരുത്തുന്ന മാറ്റങ്ങൾ, ഇന്ത്യയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്ന വിദേശ നിക്ഷേപകരെ പിടിച്ചുനിർത്താനുള്ള ആനുകൂല്യങ്ങൾ, നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമോ എന്നത് എന്നിവയെക്കുറിച്ച് രാജ്യം ഉറ്റുനോക്കുന്നു.



