ന്യൂഡൽഹി: സാങ്കേതിക തകരാറുകളെത്തുടർന്ന് അപകടങ്ങൾ പതിവായതോടെ ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് ലൈറ്റ് മുഴുവനായും നിലത്തിറക്കാൻ വ്യോമസേന ഉത്തരവിട്ടു. സേനയുടെ പക്കലുള്ള ഏകദേശം 30 സിംഗിൾ സീറ്റ് വിമാനങ്ങളാണ് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നത് വരെ പറക്കൽ നിർത്തിവെച്ചിരിക്കുന്നത്.(IAF grounds Tejas fighter jets, 30 aircraft undergo emergency inspection)
രണ്ട് വർഷത്തിനിടെ മൂന്ന് തവണ തേജസ് വിമാനങ്ങൾ അപകടത്തിൽപ്പെട്ടതാണ് സേനയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ഏറ്റവും ഒടുവിലായി ഫെബ്രുവരി ഏഴിന് നടന്ന പരിശീലന പറക്കലിനിടെ വിമാനത്തിന്റെ എയർഫ്രെയിമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു.
2024 മാർച്ചിൽ ജയ്സാൽമീറിലും, 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെയും തേജസ് തകർന്നു വീണിരുന്നു. ദുബായിലെ അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. വിമാനങ്ങളുടെ എയർഫ്രെയിമിലും എൻജിൻ പ്രവർത്തനങ്ങളിലും ആവർത്തിച്ചുണ്ടാകുന്ന തകരാറുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യോമസേന വിലയിരുത്തുന്നു.

