തിരുവനന്തപുരം: തൊണ്ടിമുതലിൽ തിരിമറി നടത്തിയ കേസിൽ തനിക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലിൽ ഫെബ്രുവരി രണ്ടാം തീയതി കോടതി വാദം കേൾക്കും.(Evidence corruption case, Court accepts Antony Raju’s appeal on file)
ജനുവരി 3-നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനും ഒന്നാം പ്രതിയായ മുൻ കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. 1990-ലെ ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ജീവനക്കാരന്റെ സഹായത്തോടെ ഇത് ചെയ്തെന്നാണ് കണ്ടെത്തൽ.
മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ടതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതിനാൽ, അപ്പീൽ കോടതിയിൽ നിന്ന് വിധി വരുന്നത് വരെ മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.



