കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയത് അന്വേഷണസംഘത്തിന്റെ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.(Opportunity for bail has been provided for the accused, VD Satheesan in Sabarimala gold theft case)
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ദം മൂലമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തത്. അന്വേഷണം മന്ദഗതിയിലാണെന്ന കോടതിയുടെ നിരീക്ഷണം ഇത് ശരിവയ്ക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൾ പുറത്തിറങ്ങുന്നത് സ്വർണം വീണ്ടെടുക്കുന്നതിനും ബാക്കി തെളിവുകൾ ശേഖരിക്കുന്നതിനും തടസ്സമാകും. അയ്യപ്പന്റെ സ്വർണം കവർന്നവർക്ക് ഇത്തരമൊരു പഴുത് ഉണ്ടാക്കിക്കൊടുത്തത് ശരിയായില്ല. സ്വർണക്കൊള്ളക്കേസിൽ പ്രമുഖരായ മൂന്ന് സിപിഎം നേതാക്കൾ ജയിലിൽ പോയിട്ടും അവർക്കെതിരെ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിഷയത്തിലും സിപിഎമ്മിനെ അദ്ദേഹം കടന്നാക്രമിച്ചു. ഫണ്ട് തട്ടിപ്പ് നടന്നിട്ടും പോലീസിനെ അറിയിക്കാതെ പാർട്ടി തന്നെ അന്വേഷിച്ച് ഒതുക്കിത്തീർക്കുന്നത് ഗുരുതരമായ കുറ്റമാണ്. വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ കോൺഗ്രസിനെ അധിക്ഷേപിച്ച ഡിവൈഎഫ്ഐ, സ്വന്തം പാർട്ടിയിലെ രക്തസാക്ഷിയുടെ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച് മിണ്ടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. യൂത്ത് കോൺഗ്രസ് പിരിച്ച പണം കൃത്യമായ കണക്കുകളോടെ കെപിസിസിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



