കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.(Sabarimala gold theft, Clashes erupt during Yuva Morcha’s Kozhikode Collectorate march)
കളക്ടറേറ്റ് ഗേറ്റിന് മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പോലീസ് ഉടൻ തന്നെ ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പോലീസ് രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗത്തിൽ തെറിച്ചുവീണ് രണ്ട് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു. പ്രതിഷേധം ശക്തമാക്കിയ പ്രവർത്തകർ കളക്ടറേറ്റിന് മുന്നിലെ വയനാട് റോഡ് ഉപരോധിച്ചു. ഇത് നഗരത്തിൽ വലിയ ഗതാഗത തടസ്സത്തിന് കാരണമായി. തുടർന്ന് പോലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ റോഡിൽ നിന്നും നീക്കം ചെയ്തത്.



