കൊച്ചി: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ച് മരിക്കുക എന്നതാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഈ ആഗ്രഹം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്.(Want to die serving as the chairman of the Guruvayur Devaswom Board, says Suresh Gopi)
തന്റെ ആഗ്രഹം ഇത്രമാത്രമാണെന്നും ഇതിനപ്പുറം മറ്റൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയ പുകിലാക്കിക്കളയുമെന്നും, നാളെ ചിലപ്പോൾ ഉത്തരേന്ത്യൻ പത്രങ്ങളിൽ സുരേഷ് ഗോപി മന്ത്രിസ്ഥാനം രാജിവെച്ച് ഗുരുവായൂർ ദേവസ്വം ചെയർമാനായി പോയി എന്ന് വാർത്ത വന്നേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. സ്ത്രീകൾ ഇന്ന് വെറും വികസന ഗുണഭോക്താക്കളല്ല, മറിച്ച് വികസിത ഇന്ത്യയുടെ ശില്പികളായി മാറിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ ബഹിരാകാശ ദൗത്യങ്ങൾ വരെയും, സ്റ്റാർട്ടപ്പുകൾ മുതൽ ഗവേഷണ മേഖലകൾ വരെയും സ്ത്രീകളുടെ നേതൃത്വം ഇന്ത്യയുടെ വളർച്ചയ്ക്ക് കരുത്തേകുന്നു. അവർക്ക് അധികാരം നൽകുക എന്നതല്ല, മറിച്ച് അവർക്കുള്ളിൽ തന്നെയുള്ള കരുത്തിനെ തിരിച്ചറിയാൻ അവരെ സഹായിക്കുക എന്നതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണമെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.

