കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലുള്ള 555-ാം നമ്പർ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. വലയും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായി രണ്ട് അനിമൽ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച് പില്ലറിന് മുകളിലെത്തി പരിശോധന നടത്തുകയാണ്.(Rescue operation in progress for a cat stuck in a metro pillar)
കഴിഞ്ഞ ഒരാഴ്ചയായി പില്ലറിന് മുകളിൽ കുടുങ്ങിക്കിടക്കുന്ന പൂച്ചയെ ആദ്യം ശ്രദ്ധിച്ചത് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിലെ സുഭാഷ് എന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കും വിധം കുടുങ്ങിയതിനാലാണ് ഇവർ പൂച്ചയ്ക്ക് ‘സുഭാഷ്’ എന്ന് പേരിട്ടത്. കഴിഞ്ഞ ദിവസം വരെ പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിരുന്നെങ്കിലും ഇന്ന് പൂച്ചയെ പുറത്തുകാണാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
പില്ലറിന് തൊട്ടുമുകളിലൂടെ മെട്രോയുടെ അതിശക്തമായ വൈദ്യുതി പ്രവഹിക്കുന്ന റെയിൽ പാളങ്ങൾ കടന്നുപോകുന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും ഇതേ കാരണത്താൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

