പാലക്കാട്: സ്വർണ്ണക്കവർച്ചാ കേസിൽ തന്ത്രിയുടെ ആരോപണങ്ങളെ തള്ളിയും പ്രതിപക്ഷത്തിന്റെ സമരമുറകളെ പരിഹസിച്ചും മന്ത്രി എം.ബി. രാജേഷ്. പാലക്കാട് സർക്കാർ മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.(Minister MB Rajesh asks what is so special about Thantri)
കുറ്റാരോപിതനായ വ്യക്തി പറയുന്നതിലല്ല, ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് തനിക്ക് വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. “തന്ത്രിക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?” എന്ന് ചോദിച്ച അദ്ദേഹം, ശബരിമല യുവതീ പ്രവേശന കാലത്തെ ഗൂഢാലോചനകൾ ഇപ്പോൾ പുറത്തുവരുന്നത് പോലെ ഇപ്പോഴത്തെ ഗൂഢാലോചനകളും ഭാവിയിൽ തെളിയുമെന്ന് വ്യക്തമാക്കി.
മന്ത്രി വീണാ ജോർജിന്റെ വസതിയിൽ റീത്ത് വെച്ചുള്ള പ്രതിഷേധം പ്രതിപക്ഷത്തിന്റെ പരാജയഭീതിയിൽ നിന്നുള്ളതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം നാടകങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനത്തിന് എത്താതിരുന്നതിനെ മന്ത്രി പരാമർശിച്ചു. തറക്കല്ലിട്ടവർക്ക് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എപ്പോഴും ഉണ്ടാകില്ല. ഇത് കല്ലിട്ട് ശല്യമുണ്ടാക്കുന്ന സർക്കാരല്ല, പറഞ്ഞത് ശരവേഗത്തിൽ നടപ്പാക്കുന്ന സർക്കാരാണ്, എന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ മദ്യനയം സുതാര്യമാണെന്നും ക്യാബിനറ്റ് അംഗീകരിച്ച കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ പേരിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകൾ ഉദ്ഘാടനത്തിന് വലിയ പ്രചാരം നൽകാൻ സഹായിച്ചു.

