അഹമ്മദാബാദ്: പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മാതാപിതാക്കളുടെ അറിവും സമ്മതവും നിർബന്ധമാക്കുന്ന നിയമഭേദഗതിയുമായി ഗുജറാത്ത് സർക്കാർ മുന്നോട്ട്. നിഷ്കളങ്കരായ പെൺകുട്ടികൾ വിവാഹ വഞ്ചനയ്ക്ക് ഇരയാകുന്നത് തടയാനാണ് ഈ നീക്കമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.(Gujarat amends law to require parental consent for love marriage)
വിവാഹത്തിനായി നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ലഭിച്ചാൽ അസിസ്റ്റന്റ് രജിസ്ട്രാർ പത്ത് ദിവസത്തിനുള്ളിൽ വധൂവരന്മാരുടെ മാതാപിതാക്കളെ നേരിട്ടോ ഫോൺ വഴിയോ വിവരമറിയിക്കണം. അപേക്ഷയോടൊപ്പം വധൂവരന്മാരുടെ രേഖകൾക്ക് പുറമെ മാതാപിതാക്കളുടെ ആധാർ കാർഡ് പകർപ്പും വിലാസവും ഫോൺ നമ്പറും ഹാജരാക്കണം.
താലൂക്ക് രജിസ്ട്രാർ വിവരങ്ങൾ പരിശോധിച്ച ശേഷം 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകും. ഈ വിവരങ്ങൾ സർക്കാർ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യും. ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കും. ഒരു പ്രത്യേക സമിതി ഇത് പരിശോധിച്ച ശേഷമാകും അന്തിമ നിയമം നിർമ്മിക്കുക.

