വാഷിങ്ടൺ: ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച യുഎസ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി അംഗങ്ങളെ ‘വിഡ്ഢികളെന്നും’ തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ ‘വളർത്തുപട്ടികളെന്നും’ ട്രംപ് വിശേഷിപ്പിച്ചു. രാജ്യത്തിന് വേണ്ടി ശരിയായ തീരുമാനമെടുക്കാൻ ധൈര്യമില്ലാത്ത ജഡ്ജിമാരെ ഓർത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Fools, lapdogs, Trump lashes out at judges over ruling against him)
സുപ്രീം കോടതി വിധിയെ വിദേശ താത്പര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം വ്യാഖ്യാനിച്ചതിലൂടെ ജഡ്ജിമാർക്ക് തെറ്റുപറ്റി. എന്നാൽ താരിഫുകളെ കോടതി പൂർണ്ണമായി റദ്ദാക്കിയിട്ടില്ലെന്നും അതിനാൽ മറ്റ് നിയമങ്ങൾ ഉപയോഗിച്ച് തീരുവ ഈടാക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ 1974-ലെ വ്യാപാര നിയമം പ്രകാരം ആഗോളതലത്തിൽ 10 ശതമാനം താരിഫ് ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. തന്റെ നിലപാടിനെ പിന്തുണച്ച മൂന്ന് ജഡ്ജിമാരെ ട്രംപ് പേരെടുത്ത് പ്രശംസിച്ചു. ജഡ്ജിമാരായ തോമസ്, അലിറ്റോ, കാവനോ എന്നിവരുടെ ധീരതയെയും അറിവിനെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുൻപ് പ്രസിഡന്റായിരുന്നപ്പോൾ ട്രംപ് തന്നെ നാമനിർദേശം ചെയ്ത രണ്ട് ജഡ്ജിമാർ വിധിയിൽ അദ്ദേഹത്തിനെതിരെ നിലപാടെടുത്തുവെന്നത് ശ്രദ്ധേയമാണ്.

