ലഖ്‌നൗ: 33 കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശ രാജ്യങ്ങളിലടക്കം വിപണനം ചെയ്ത കേസിൽ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ മുൻ ജൂനിയർ എൻജിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി തൂക്കിലേറ്റാൻ വിധിച്ചത്.(Couple sentenced to death for raping 33 children, selling footage on dark web in UP)
പ്രതികളുടെ ക്രൂരതയും കുറ്റകൃത്യത്തിന്റെ ആസൂത്രിത സ്വഭാവവും പരിഗണിച്ച് കേസ് ‘അപൂർവങ്ങളിൽ അപൂർവ’മാണെന്ന് കോടതി നിരീക്ഷിച്ചു. പീഡനത്തിനിരയായ ഓരോ കുട്ടിക്കും പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി ഉത്തരവിട്ടു. കൂടാതെ പ്രതികളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത തുക ഇരകൾക്ക് തുല്യമായി വീതിച്ചു നൽകാനും നിർദ്ദേശമുണ്ട്.
സിബിഐ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. കുട്ടികളെ മിഠായിയും മറ്റും നൽകി പ്രലോഭിപ്പിച്ചാണ് പ്രതികൾ പീഡനത്തിനിരയാക്കിയിരുന്നത്. പീഡന ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബ് വഴി ലോകത്തെ 47 രാജ്യങ്ങളിലുള്ളവർക്ക് ഇവർ വിറ്റിരുന്നു.
ക്രൂരമായ പീഡനത്തെത്തുടർന്ന് പല കുട്ടികളും വർഷങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വന്നു. ശാരീരിക പരിക്കുകൾക്ക് പുറമെ കഠിനമായ മാനസികാഘാതവും ഇരകൾ നേരിട്ടു. സമൂഹ മനസാക്ഷിയെ നടുക്കിയ ഈ കേസിൽ 2021 ഫെബ്രുവരിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

