കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വിവിധ സർക്കാർ – അർദ്ധ സർക്കാർ വകുപ്പുകളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം തടഞ്ഞ് ഹൈക്കോടതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന മുൻ ഉത്തരവുകൾ നിലനിൽക്കെയാണ് സർക്കാർ വീണ്ടും സ്ഥിരപ്പെടുത്തലിന് ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു.(Setback to move to regularize temporary employees in various departments, High Court blocks government)
സ്ഥിരപ്പെടുത്തൽ സംബന്ധിച്ച സർക്കാർ നടപടികളിൽ വിശദീകരണം നൽകാൻ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചില്ല. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസ്, നിയമന നടപടികൾ തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. പഞ്ചായത്തുകൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ സ്ഥിരപ്പെടുത്തൽ നടത്തിക്കൊണ്ട് പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ കോടതി അലക്ഷ്യമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകളിലായി 23 നിയമന ശുപാർശകളാണ് നിലവിൽ മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതിയുടെ ഈ ഇടപെടലോടെ ഈ നീക്കങ്ങളെല്ലാം മരവിപ്പിക്കപ്പെട്ടു. സർക്കാർ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു എന്ന പരാതിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

