കൊച്ചി: സംസ്ഥാനത്തെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നുവെന്നും ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് നിത്യവും അരങ്ങേറുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചികിത്സാപ്പിഴവുകളെ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ എന്ന് പറഞ്ഞ് സർക്കാർ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.(VD Satheesan against Kerala Government and Medical sector)
ഹർഷീനയ്ക്കും വിനോദിനിക്കും ഉണ്ടായ ദുരനുഭവങ്ങൾ ഇതിന് ഉദാഹരണമാണ്. ക്രൂരന്മാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികളെ താലൂക്ക്, ജില്ലാ ആശുപത്രികളിലേക്ക് തിരിച്ചുവിടുന്ന ‘റിവേഴ്സ് റഫറൻസ്’ ആണ് ഇപ്പോൾ നടക്കുന്നത്. മെഡിക്കൽ കോളേജുകളിൽ തുടരുന്ന ഡോക്ടർമാരുടെ സമരം ചർച്ചയിലൂടെ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫിനെതിരെയുള്ള സി.പി.എം വെബ്സൈറ്റിനെയും പ്രചരണങ്ങളെയും സതീശൻ രൂക്ഷമായി പരിഹസിച്ചു. കേരളത്തിന്റെ ഭരണചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടമാണിത്. സംസ്ഥാനത്തിന്റെ നട്ടെല്ലായ സമ്പദ്ഘടന തകർത്തു. ജനങ്ങളുടെ നികുതിപ്പണം കോടികൾ എടുത്താണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ ഉപയോഗിക്കുന്നത്. കോൺഗ്രസിൽ നിന്ന് ആരെങ്കിലും സി.പി.എമ്മിൽ ചേരുമ്പോൾ രണ്ടാം നിര നേതാക്കൾക്ക് പോലും വലിയ സ്ഥാനങ്ങൾ നൽകുന്നു. കോൺഗ്രസിലേക്ക് ആരെങ്കിലും വരുമ്പോൾ സി.പി.എം എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത് എന്നും അദ്ദേഹം ചോദിച്ചു.

