മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിനാണ് അന്വേഷണ ചുമതല. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ പ്രതിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.(POCSO case against Philip Mampad, Serious remarks in remand report)
കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുക്കാൻ പ്രതി ഉപയോഗിച്ചത് പോലീസ് സർവീസിലായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഐഡി കാർഡാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രേഡ് എസ്ഐ ആയിരിക്കെ സ്വയം വിരമിച്ചയാളാണ് ഫിലിപ്പ്. മാനസിക വെല്ലുവിളി നേരിടുന്ന 16-കാരിയെ പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതി കൊണ്ടുപോയത്.
കുട്ടിയുടെ മാനസിക പ്രയാസങ്ങൾക്ക് കൗൺസിലിംഗിനായി ബന്ധുക്കൾ ആശ്രയിച്ചിരുന്നത് ഫിലിപ്പിനെയായിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് പ്രതി കുട്ടിയെ സ്വാധീനിച്ചതും രക്ഷിതാക്കളുടെ അനുവാദമില്ലാതെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയതും. കുറ്റകൃത്യം പുറത്തറിഞ്ഞതോടെ പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാനും പണം നൽകി കേസ് ഒത്തുതീർപ്പാക്കാനും പ്രതി ശ്രമിച്ചു.

