തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചവർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ മത്സ്യവിപണികളിൽ പരിശോധന കർശനമാക്കി. വർക്കല പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതും രാസപദാർത്ഥങ്ങൾ ചേർത്തതുമായ മീനുകളാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്.(400 kg of stale fish seized in Varkala)
കണവ, ഞണ്ട്, ചൂര, ചെങ്കലവ തുടങ്ങിയ ഇനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ വലിയ അളവിൽ കണവയായിരുന്നു ഉണ്ടായിരുന്നത്. അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ ഐസും രാസവസ്തുക്കളും ചേർത്ത് ദിവസങ്ങളോളം സൂക്ഷിച്ച ശേഷമാണ് ചില്ലറ വിൽപനക്കാർക്ക് നൽകിയിരുന്നത്.
പരിശോധനയിൽ 25 കിലോ നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. പ്ലാസ്റ്റിക് വിൽപന നടത്തിയതിന് പിഴയടയ്ക്കാത്ത വർക്കല ഗവ. സ്കൂളിന് സമീപത്തെ ഒരു സ്ഥാപനം അധികൃതർ പൂട്ടിച്ചു.



