ന്യൂഡൽഹി: കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയാണെന്ന് തോന്നിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികളെ ഡൽഹി പോലീസ് പിടികൂടി (Heroin Worth 7.5 Crore Seized Delhi). 7.5 കോടി രൂപ വിലമതിക്കുന്ന 1.504 കിലോഗ്രാം ഹെറോയിനാണ് ഇവരിൽ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. നാരായണ സ്വദേശികളായ ആരിഫ് ഖാൻ (46), ഭാര്യ ശിഖ അലി (30), മയക്കുമരുന്ന് ഏറ്റുവാങ്ങാൻ എത്തിയ ജുമ്മൻ (32) എന്നിവരാണ് അറസ്റ്റിലായത്.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ഡൽഹിയിലേക്കും ഗാസിയാബാദിലേക്കും വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. പോലീസിന്റെ സംശയം ഒഴിവാക്കാനാണ് ആരിഫ് ഖാൻ ഭാര്യയെയും യാത്രയിൽ ഒപ്പം കൂട്ടിയത്. കുടുംബമായി യാത്ര ചെയ്യുന്നവരെ പോലീസ് കാര്യമായി പരിശോധിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഇവർ. ഫെബ്രുവരി 10-ന് രാത്രി ഗാസിയാബാദ് അതിർത്തിയിൽ വെച്ച് ഇവരുടെ ടാക്സി തടഞ്ഞ പോലീസ് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തുകയായിരുന്നു.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ആരിഫ് ഖാൻ മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ആദ്യം അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് ടാക്സി ഡ്രൈവറായി മാറുകയും ബറേലിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെടുകയുമായിരുന്നു. ഭർത്താവിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ശിഖയ്ക്ക് അറിവുണ്ടായിരുന്നുവെന്നും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് ഇവർ യാത്രകളിൽ പങ്കാളിയായതെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ ജുമ്മൻ റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
Summary: Delhi Police arrested a husband-wife duo for smuggling heroin worth Rs 7.5 crore under the guise of a family trip to avoid police suspicion. The couple, along with a receiver, was caught with 1.504 kg of heroin transported from Bareilly, revealing a distribution network operating across Delhi and Ghaziabad.



