ഭുവനേശ്വർ: കൺമുന്നിൽ ഭർത്താവിനെ കടിച്ചു കീറുന്ന കരടിയെ കോടാലിയുമായി നേരിട്ട് സാഹസികമായി രക്ഷപ്പെടുത്തി സ്‌ത്രീ. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള കരഞ്ചിയ മിലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മാൽഡെ സോറൻ എന്ന ഗോത്രവർഗ്ഗക്കാരനെയാണ് ഭാര്യ ലിലി സോറൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.(Woman saves husband from bear by fighting with axe!)
ഇലകൾ ശേഖരിക്കുന്നതിനായി ഹതിസാലബേദ കാട്ടിലേക്ക് പോയതായിരുന്നു ദമ്പതികൾ. ജോലിയിൽ ഏർപ്പെട്ടിരിക്കെ പെട്ടെന്നാണ് ആറോളം കരടികളടങ്ങുന്ന സംഘത്തിന് മുന്നിൽ ഇവർ അകപ്പെട്ടത്. കൂട്ടത്തിലുണ്ടായിരുന്ന ഒരു കരടി പെട്ടെന്ന് മാൽഡെയെ ആക്രമിക്കുകയായിരുന്നു.
ഭർത്താവിനെ കരടി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുന്നത് കണ്ട ലിലി ഭയന്നോടിയില്ല. കൈവശമുണ്ടായിരുന്ന ‘ടാങ്കിയ’ ഉപയോഗിച്ച് അവർ കരടിയെ ശക്തമായി പ്രത്യാക്രമിച്ചു. ലിലിയുടെ ആക്രമണത്തിൽ പരുക്കേറ്റ കരടി ഒടുവിൽ പിടിവിട്ട് കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. കരടിയുടെ ആക്രമണത്തിൽ മാൽഡെയുടെ തലയോട്ടിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.



