കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് നടൻ ജയറാം. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ താരം മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മൊഴി നൽകിയത്. പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് ജയറാം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.(Sabarimala gold theft case, Actor Jayaram denies having any financial dealings with Unnikrishnan Potty)
ശബരിമല ദർശനത്തിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. ഇതിനപ്പുറം ഇയാളുടെ അനധികൃത ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. സ്വന്തം വീട്ടിൽ വെച്ച് നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ദക്ഷിണയായി നൽകിയ ചെറിയ തുകയല്ലാതെ മറ്റ് പണമിടപാടുകളൊന്നും നടത്തിയിട്ടില്ല.
വീട്ടിലെ പൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങളും അനുബന്ധ വിവരങ്ങളും ജയറാം ഇഡിക്ക് കൈമാറി. അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ട്. കേസിൽ പൂർണ്ണമായും സഹകരിക്കുമെന്നാണ് മൊഴി നൽകിയ ശേഷം ജയറാം പ്രതികരിച്ചത്.



