തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മദ്യനിരോധനം, ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ, കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ എന്നിവ സംബന്ധിച്ച് വിവിധ വകുപ്പുകൾ ഉത്തരവിറക്കി.(Attukal Pongala 2026, Alcohol banned in Trivandrum)
പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടു. മാർച്ച് 2-ാം തീയതി വൈകിട്ട് 6 മണി മുതൽ മാർച്ച് 3-ാം തീയതി വൈകിട്ട് 6 മണി വരെ എല്ലാ മദ്യവിൽപന ശാലകളും അടഞ്ഞു കിടക്കും.
തീർത്ഥാടകർക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക നിർദ്ദേശങ്ങൾ നൽകി. അന്നദാനം, ലഘുഭക്ഷണം, പാനീയ വിതരണം എന്നിവ നടത്തുന്ന സംഘടനകളും വ്യക്തികളും നിർബന്ധമായും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂട്ടി എടുക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 19-ന് ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കുമായി പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഉപയോഗിക്കുന്ന വെള്ളത്തിന് ഗുണനിലവാര സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തലക്ഷങ്ങൾക്കായി കെ.എസ്.ആർ.ടി.സി വിപുലമായ സൗകര്യങ്ങൾ ഒരുക്കും. പൊങ്കാല ദിവസം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സർവീസുകൾ നടത്തും. പൊങ്കാല നിവേദ്യത്തിന് ശേഷം ഭക്തർക്ക് മടങ്ങിപ്പോകാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബസുകൾ നേരത്തെ തന്നെ പാർക്ക് ചെയ്യും. നിവേദ്യത്തിന് രണ്ട് മണിക്കൂർ മുൻപ് തന്നെ ഈ ക്രമീകരണം പൂർത്തിയാകും.



