തിരുവനന്തപുരം: നിലമേൽ പ്ലാച്ചിയോട് സ്വദേശിനി റഷീദ ബീവി, മരുമകൻ ഷാജി എന്നിവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന ബന്ധുക്കളുടെ ആരോപണത്തിലാണ് നടപടി.(2 people died after eating at a restaurant in Vizhinjam)
ഇന്നലെഷാജിയും കുടുംബവും സുഹൃത്തുമടക്കം ആറംഗ സംഘം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് സീഫുഡ് കഴിച്ചിരുന്നു. പിന്നാലെ റഷീദ ബീവിക്കും ഷാജിക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഉടൻ തന്നെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് ഇരുവരും മരണപ്പെട്ടത്.
ഷാജിയുടെ ഭാര്യയും ആശുപത്രിയിലാണ്. എന്നാൽ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും സുഹൃത്തിനുംനിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. സംഘം ഭക്ഷണം കഴിച്ച വിഴിഞ്ഞത്തെ ഹോട്ടൽ പോലീസ് ഇടപെട്ട് ഉടൻ തന്നെ അടപ്പിച്ചു. ഇവിടുത്തെ ഭക്ഷണസാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.



