തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ ഷാജിയും, റഷീദാ ബീവിയും (58) മരണപ്പെട്ടു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കണവ തോരനും മീൻ മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.(Woman felt uneasy after eating squid and fish eggs, man on people’s death after eating at a restaurant in Vizhinjam)
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത് ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റഷീദാ ബീവിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത് എന്നാണ്. വൈകാതെ നാവ് കുഴയുകയും ശരീരം തളരുകയും ചെയ്തു. ഇതിന് പിന്നാലെ ഷാജിയും കടുത്ത രീതിയിൽ ഛർദ്ദിക്കാൻ തുടങ്ങി.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. സംഭവം വിവാദമായതോടെ വിഴിഞ്ഞം പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. ഹോട്ടൽ അധികൃതർ അടപ്പിച്ചു. പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.



