തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതി പരിഗണിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേസ് വീണ്ടും സജീവമാകുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായകമാണ്.(Sabarimala women’s entry, Supreme Court considering Crucial petitions)
കേസിലെ എല്ലാ കക്ഷികളും തങ്ങളുടെ നിലപാട് മാർച്ച് 14-നകം എഴുതി നൽകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ കോടതി ചുമതലപ്പെടുത്തി. മുൻപ് ഒമ്പതംഗ ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരിൽ ഭൂരിഭാഗം പേരും വിരമിച്ച സാഹചര്യത്തിലാണ് പുനഃസംഘടന. പഴയ ബെഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമലയ്ക്ക് പുറമെ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങൾ, ദാവൂദി ബോറ വിഭാഗത്തിലെ ചേലാകർമ്മം തുടങ്ങിയ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീർണ്ണ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കും. നിലവിലുള്ള ഏഴ് ചോദ്യങ്ങൾക്ക് പുറമെ ഓരോ കേസിലെയും സാഹചര്യം അനുസരിച്ച് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്താൻ കോടതി അനുമതി നൽകി.
ഹിയറിംഗിനിടെ രണ്ട് സർക്കാരുകളും തങ്ങളുടെ പ്രാഥമിക നിലപാട് വ്യക്തമാക്കി. കേന്ദ്ര സർക്കാർ വിധി പുനഃപരിശോധിക്കണം എന്ന നിലപാടിനെ അനുകൂലിക്കുന്നു. പുനഃപരിശോധനാ ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനം അറിയിച്ചു. ഒമ്പതംഗ ബെഞ്ച് മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച പൊതുവായ നിയമപ്രശ്നങ്ങളിൽ ആദ്യം തീർപ്പുകൽപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അഞ്ചംഗ ബെഞ്ച് ശബരിമല ഹർജികളിൽ അന്തിമ വിധി പുറപ്പെടുവിക്കുക. ആകെ 67 ഹർജികളാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്.



